ന്യൂഡൽഹി: നിലവിലുള്ള സ്വകാര്യ സർവ്വകലാശാല ബിൽ പിൻവലിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. പ്രസ്തുത ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഇതിന് പകരമായി യു.ഡി.എഫ് സർക്കാർ പുതിയൊരു നിയമനിർമ്മാണം സഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പ്രോഗ്രാം കേരളത്തിന് അനുവദിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായും ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വി.ബി.എസ്.എ) ബില്ലുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും മന്ത്രി കേന്ദ്രത്തെ ബോധ്യപ്പെടുത്തി. സംസ്ഥാനത്തിന് അർഹമായ അധിക സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ധരിപ്പിച്ചു. രാജ്യത്തെ സമസ്ത ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളെ ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ വി.ബി.എസ്.എ ബിൽ അവതരിപ്പിച്ചിട്ടുള്ളത്.





