തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ വീണ്ടും സുപ്രധാന ചുമതലാ പുനർവിഭജനം. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി സംസ്ഥാനത്തെ രണ്ട് മേഖലകളായി വിഭജിച്ചാണ് പുതിയ ചുമതലകൾ നിശ്ചയിച്ചിരിക്കുന്നത്. വടക്കൻ മേഖലയുടെ മേൽനോട്ടം എം.ടി. രമേശിനും തെക്കൻ മേഖലയുടെ നിയന്ത്രണം എസ്. സുരേഷിനും കൈമാറി.
സംസ്ഥാന സെൽ പ്രഭാരിയായി അനൂപ് ആന്റണിയെ നിശ്ചയിച്ചു. ഒപ്പം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള 'മിഷൻ 2029' പ്രചാരണ വിഭാഗത്തിന്റെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ് നൽകിയിരിക്കുന്നത്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല ഷോൺ ജോർജിന് നൽകിയപ്പോൾ, ദേശീയ പ്രോഗ്രാം ഇൻചാർജായി ശോഭാ സുരേന്ദ്രനെയും തിരഞ്ഞെടുത്തു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്നതാണ് എം.ടി. രമേശ് നയിക്കുന്ന വടക്കൻ ക്ലസ്റ്റർ. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ബാക്കി ഏഴ് ജില്ലകളാണ് എസ്. സുരേഷിന്റെ ചുമതലയിലുള്ള തെക്കൻ ക്ലസ്റ്ററിൽ വരുന്നത്. സംഘടനാ തലത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ നിലവിൽ വന്നതോടെ ജനറൽ സെക്രട്ടറിമാരെ വിവിധ മോർച്ചകളുടെ ചുമതലകളിൽ നിന്ന് പാർട്ടി ഒഴിവാക്കിയിട്ടുണ്ട്.





