കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ, മുൻകാല ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷണം പങ്കുവെച്ച് മുസ്‌ലിം ലീഗ്. കോൺഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും ഒന്നിച്ച് അധികാരത്തിലിരുന്ന സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലഘട്ടം ഓർമ്മിപ്പിച്ചുകൊണ്ട് പാർട്ടി മുഖപത്രമായ 'ചന്ദ്രിക'യിൽ മുതിർന്ന നേതാവ് കെ.പി.എ. മജീദ് എഴുതിയ ലേഖനമാണ് ചർച്ചയാകുന്നത്. അച്യുതമേനോൻ ഭരണം സി.പി.ഐയുടെയും മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായിരുന്നുവെന്ന് അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നു.
മുസ്‌ലിം ലീഗും കോൺഗ്രസും സി.പി.ഐയും ഒത്തുചേർന്ന് ഭരിച്ചപ്പോഴാണ് കേരളം വികസനത്തിൽ ഒന്നാമതെത്തിയത്. സംസ്ഥാനത്തിന്റെ പുരോഗതിയുടെ അടിത്തറ ശക്തമാക്കിയത് അച്യുതമേനോൻ സർക്കാരാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ ലോകപ്രശസ്തമായ 'കേരള മോഡൽ' ഉയർന്നുവന്നത് ആ കാലഘട്ടത്തിലാണെന്നും കെ.പി.എ. മജീദ് അവകാശപ്പെടുന്നു.
സി.പി.ഐ.എമ്മിന്റെ കെണിയിൽ വീണതോടെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ പോലെയുള്ള പ്രധാന പദവികൾ ലഭിക്കാതെ സി.പി.ഐ സ്വയം തരംതാഴ്ന്നു പോയെന്നും, ഭൂപരിഷ്കരണ നിയമത്തിന്റെ നേട്ടം സി.പി.ഐ.എം തട്ടിയെടുക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. വലിയേട്ടൻ മനോഭാവത്തിൽ നിന്ന് മാറി എല്ലാം സ്വയം കൽപ്പിക്കുന്ന തമ്പ്രാൻ രീതിയിലേക്കാണ് സി.പി.ഐ.എം എത്തിയത്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഉടമ-അടിമ വ്യവസ്ഥിതിക്ക് അവിടെ മാറ്റമില്ല. എന്നാൽ അധികാരികളുടെ മുന്നിൽ തലകുനിച്ച് ഉത്തരവുകൾ അനുസരിക്കാൻ മാത്രം അടിമകളല്ല സി.പി.ഐ എന്നും, ജയപരാജയങ്ങൾക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തമായ മേൽവിലാസമുള്ള പാർട്ടിയാണ് അതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
സി.പി.ഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകണോ എന്നത് പ്രസ്തുത മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. എങ്കിലും ഒരക്ഷരം മിണ്ടാൻ പോലും അവകാശമില്ലെന്ന് പരസ്യമായി വന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാടെടുക്കുമ്പോൾ സി.പി.ഐ എന്തിനാണ് ഇത്രയും അവഗണന സഹിക്കുന്നതെന്ന് ലേഖനത്തിൽ ചോദിക്കുന്നു. ഏതെങ്കിലും ഒരു പാർട്ടിയോ വ്യക്തിയോ മുന്നണിയിലേക്ക് എത്തുന്നതും എത്താതിരിക്കുന്നതും യു.ഡി.എഫിന് നിലവിൽ ആശങ്കയുണ്ടാക്കുന്ന വിഷയമല്ല. എന്നാൽ ഏകാധിപത്യ പ്രവണതകൾ അവസാനിപ്പിച്ച് ജനാധിപത്യ രീതിയിലേക്ക് മാറിയില്ലെങ്കിൽ എൽ.ഡി.എഫിൽ തുടരുന്നത് സി.പി.ഐക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുന്നറിയിപ്പ് നൽകുന്നു.
പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി.പി.ഐ - സി.പി.ഐ.എം തർക്കം മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ, സി.പി.ഐയെ പുകഴ്ത്തിയും സി.പി.ഐ.എമ്മിനെ നിശിതമായി വിമർശിച്ചും കെ.പി.എ. മജീദ് എഴുതിയ ലേഖനത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. സി.പി.ഐയെ യു.ഡി.എഫിലേക്ക് പരോക്ഷമായി ക്ഷണിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.





