മലപ്പുറം: ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട യൂത്ത് ലീഗ് നേതാവ് സി.കെ. ഷാക്കിറിനെതിരെ കർശന അച്ചടക്ക നടപടി. മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും ഷാക്കിറിനെ നീക്കം ചെയ്തു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിന്റെ മരണത്തിന് പിന്നിൽ യുക്തിവാദം തലയ്ക്ക് പിടിച്ചതാണെന്ന ഷാക്കിറിന്റെ നിരീക്ഷണമാണ് വിവാദമായത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന ഷാക്കിറിനെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയ വിവരം നേതൃത്വം അറിയിച്ചത്.
യുവാവിന്റെ ജീവനൊടുക്കലിന് കാരണം യുക്തിവാദ ചിന്താഗതിയാണെന്നും നിലവിലുള്ള നിയമങ്ങൾ പരിശോധിച്ചാൽ മോട്ടോർ വാഹന വകുപ്പിന് ഇതിൽ യാതൊരു പങ്കുമില്ലെന്നുമായിരുന്നു ഷാക്കിർ ഫേസ്ബുക്കിൽ എഴുതിയത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വിഷയത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ഈ കുറിപ്പ് അദ്ദേഹം പിൻവലിക്കുകയാണുണ്ടായത്. ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നതിനിടെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇടനിലക്കാരുടെ സാന്നിധ്യമില്ലാതെ ഫിറ്റ്‌നസ് അനുവദിക്കില്ലെന്ന ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനമാണ് ഷൗക്കത്തിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ അരീക്കോട് പോലീസ് ഊർജ്ജിതമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.





