കോഴിക്കോട്: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും യു.ഡി.എഫിന്റെ ഭാഗമാകാൻ മുസ്ലിം ലീഗ് ക്ഷണിച്ചിട്ടില്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. നിലവിൽ കടുത്ത വെയിലത്താണ് സി.പി.ഐ ഉള്ളതെന്നും തണൽ ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും മുസ്ലിം ലീഗും സി.പി.ഐയും ഒന്നിച്ച് ഭരിച്ച സി. അച്യുതമേനോൻ ഭരണകാലത്താണ് കേരളം ഒന്നാമതെത്തിയതെന്ന് മുതിർന്ന ലീഗ് നേതാവ് കെ.പി.എ. മജീദ് പാർട്ടി മുഖപത്രമായ ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഈ ലേഖനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു പിഴവും പറ്റിയിട്ടില്ലെന്നും യു.ഡി.എഫ് വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സലാം വ്യക്തമാക്കി. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





