തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലമുണ്ടാകുന്ന മഴക്കെടുതികളും വെള്ളപ്പൊക്കവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്' പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഐഐടി വിദഗ്ധർ മുഖ്യമന്ത്രിയുമായി ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്താകെ മാതൃകയാക്കാവുന്ന നിലയിൽ ആധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ പ്രളയ പ്രതിരോധ രൂപരേഖ ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചത്. അതിതീവ്രമായ മഴ, നഗരങ്ങളിലെ വെള്ളക്കെട്ട് രൂപപ്പെടൽ, നദികളിലെ പ്രളയം, ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിലുകൾ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ ആവശ്യമായ ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്. കൃത്രിമ ബുദ്ധി (എഐ), മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ നിരീക്ഷണ-പ്രവചന സംവിധാനങ്ങൾ എന്നിവ കൃത്യമായി പ്രയോജനപ്പെടുത്തി അപകടസാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി തിട്ടപ്പെടുത്താനും യഥാസമയം മുന്നറിയിപ്പ് നൽകാനും ഈ പദ്ധതിയിലൂടെ സാധ്യമാകും. കൂടാതെ, പുഴകൾ, ജലാശയങ്ങൾ, കായലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എക്കലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയ പരിസ്ഥിതിയെയും ജലപ്രവാഹത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് ആഴത്തിൽ പഠിച്ചശേഷം മാത്രമേ നടപ്പിലാക്കാവൂ എന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.
ഈ പദ്ധതിയുടെ സാങ്കേതിക വശങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തികച്ചെലവും നടപ്പിലാക്കേണ്ട രീതികളും സൂക്ഷ്മമായി വിലയിരുത്താൻ ജലവിഭവ വകുപ്പിനെയും ദുരന്തനിവാരണ വകുപ്പിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരു വകുപ്പുകളും ചേർന്ന് സംയുക്തമായി വിഷയം പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഈ പ്രസ്തുത റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസിന് പുറമെ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷി മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖർ ഉന്നതതല യോഗത്തിൽ സന്നിഹിതരായിരുന്നു.





