യൂണിഫോം തയ്പ്പിക്കുന്നതിനായി സഹപ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിലായി. തിരുവനന്തപുരം കെ.എ.പി മൂന്നാം ബറ്റാലിയനിലെ അംഗമായ ശംഭു ആർ. കൃഷ്ണനാണ് കസ്റ്റഡിയിലായത്. കവർന്ന തുക മുഴുവൻ ഓൺലൈൻ വഴി റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് ഇയാൾ നൽകിയ മൊഴി.
യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭു, സഹപ്രവർത്തകരുടെ വസ്ത്രങ്ങൾക്കായി വാങ്ങിയ തുകയാണ് തട്ടിയെടുത്തത്. ഈ പണം എസ്.എ.പി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലുമായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ തുക കൃത്യമായി നിക്ഷേപിക്കാത്തതിനെ തുടർന്ന് ട്രെയിനികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ഇതോടെ എസ്.എ.പി ബറ്റാലിയൻ താത്കാലിക ഓഫീസർ കമാൻഡിംഗ് മുജീബ് റഹ്‌മാൻ പേരൂർക്കട പൊലീസിൽ പരാതി സമർപ്പിച്ചു. കൈക്കലാക്കിയ പണം ഉപയോഗിച്ച് ശംഭു ഓൺലൈൻ ഗെയിമുകൾ കളിച്ചതായി എഫ്.ഐ.ആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.എ.പി ബറ്റാലിയനിലെ കെ.എ.പി-3, കെ.എ.പി-5 എന്നീ വിഭാഗങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്നാണ് യൂണിഫോം മെറ്റീരിയലുകൾ വാങ്ങുന്നതിനും തയ്പ്പിക്കുന്നതിനുമായി ഇയാൾ തുക ശേഖരിച്ചിരുന്നത്.





