കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് (യു.യു.സി) എസ്.എഫ്.ഐ സാമ്പത്തിക വാഗ്ദാനം നൽകിയെന്ന ആരോപണവുമായി എം.എസ്.എഫ് രംഗത്തെത്തി. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിക്ക് 30,000 രൂപ നൽകാൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദിൽ തയാറായതായി വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് എസ്.എഫ്.ഐ നേതൃത്വം ഉറപ്പുനൽകുന്ന കാര്യവും പ്രസ്തുത ശബ്ദരേഖയിലുണ്ട്. സമാനമായ രീതിയിൽ മറ്റു കലാലയങ്ങളിലെ യു.യു.സിമാർക്കും എസ്.എഫ്.ഐ സാമ്പത്തിക വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് എം.എസ്.എഫ് കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞ എസ്.എഫ്.ഐ, ആർക്കും പണം നൽകാൻ തയാറായിട്ടില്ലെന്ന് വ്യക്തമാക്കി. കേവലം വോട്ടഭ്യർത്ഥിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് സംഘടനയുടെ വിശദീകരണം.
ശ്രീശാസ്ത കോളേജിൽ സംഘടനാപരമായ വിദ്യാർത്ഥി രാഷ്ട്രീയം നിലനിൽക്കുന്നില്ലെന്നും, സംഘടനകളുടെ അടിസ്ഥാനത്തിലല്ല അവിടുത്തെ തിരഞ്ഞെടുപ്പ് നടന്നതെന്നുമാണ് എസ്.എഫ്.ഐ വാദിക്കുന്നത്. പണം നൽകി ആരെയും സ്വാധീനിക്കാനോ തങ്ങളോടൊപ്പം നിർത്താനോ ശ്രമിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കുന്നു.





