സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. ട്രോളുകളെല്ലാം താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവയെല്ലാം വെറും തമാശയായാണ് എടുത്തതെന്നും അശ്വിനി വ്യക്തമാക്കി. കാസർകോട് കുമ്പളയിൽ സവർക്കർ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിൽ അശ്വിനി പൊലീസ് വാഹനം തടയാൻ ശ്രമിച്ച ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ട്രോളുകളായി മാറിയത്.
ഈ ട്രോളുകൾ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്ന് അശ്വിനി പറഞ്ഞു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കാണിക്കാതെ പകുതി ഭാഗം മാത്രമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. സമരസമയത്ത് ആദ്യം താൻ വാഹനത്തിന്റെ മുൻപിലേക്കാണ് ചെന്നത്. അപ്പോൾ കൂടെയുള്ള പ്രവർത്തകരും അങ്ങോട്ട് എത്തി. എന്നാൽ ഇതിനിടെ പൊലീസ് ജീപ്പ് പുറകിലേക്ക് എടുത്തു. ജീപ്പ് പിന്നിലേക്ക് നീങ്ങിയപ്പോൾ മറ്റ് പ്രവർത്തകർ മുൻപിലുണ്ടാവുമല്ലോ എന്ന് കരുതി താൻ വാഹനം തടയാനായി പിന്നിലേക്ക് നീങ്ങുകയായിരുന്നു. താൻ പുറകോട്ട് പോയതോടെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകരും തനിക്കൊപ്പം പിന്നിലേക്ക് വന്നു. ഈ സമയം കൊണ്ട് ജീപ്പ് മുൻപോട്ട് എടുത്ത് പോവുകയും ചെയ്തു. ഇതാണ് പിന്നീട് ട്രോളുകൾക്ക് കാരണമായതെന്ന് അശ്വിനി വ്യക്തമാക്കി.
നടന്നുപോയ കാര്യങ്ങളിൽ തന്റെ കൂടെയുള്ള പ്രവർത്തകരെ കുറ്റപ്പെടുത്താൻ അശ്വിനി തയ്യാറായില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നിൽക്കുന്നിടത്ത് ഒപ്പം നിൽക്കണം എന്ന ചിന്ത മാത്രമാണ് പ്രവർത്തകർക്ക് ഉണ്ടായതെന്നും, അതുകൊണ്ടാണ് അവർ തന്റെ പിന്നാലെ വന്നതെന്നും അവർ പറഞ്ഞു. പ്രവർത്തകരുടെ ആ പ്രവൃത്തിയിൽ തനിക്ക് എതിരഭിപ്രായമൊന്നുമില്ല. ട്രോൾ ഉണ്ടാക്കുന്നവർക്ക് നല്ലൊരു വിഷയം ലഭിച്ചു. തന്റെ വീഡിയോ ഉപയോഗിച്ച് അവർക്ക് അത്യാവശ്യം റീച്ചും ലൈക്കുകളും കിട്ടി കാണും. പ്രസ്തുത ട്രോളുകൾ താനും ആസ്വദിക്കുകയാണ് ചെയ്തത്. അതിൽ യാതൊരു പ്രയാസവുമില്ലെന്നും തുടർന്നും ഇത്തരം ട്രോളുകൾ വരട്ടെ എന്നും അശ്വിനി കൂട്ടിച്ചേർത്തു.





