എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിക്കൊണ്ട് 45 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സ്കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ കുറവു വരുത്തുന്നത് സർക്കാരിന്റെ ആലോചനയിലാണെന്നും, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എസ്.സി വഴി പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുന്നതാണ്. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ദീർഘിപ്പിക്കുന്ന കാര്യവും പരിശോധിക്കും. ഒഴിവുകളില്ലാതെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന രീതി പുനഃപരിശോധിക്കാൻ പി.എസ്.സിയോട് നിർദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. തസ്തികകൾ (ഡിവിഷൻ) ഇല്ലാതാകുന്നത് മൂലം സർവീസിൽ പ്രവേശിച്ച ഒരു അധ്യാപകന്റെയും തൊഴിൽ നഷ്ടപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഒപ്പം ആലപ്പുഴയിൽ നടന്ന പിരിച്ചുവിടൽ നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുൻപിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ കഴിഞ്ഞ 37 ദിവസമായി നടത്തിവന്ന നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു.





