ബോഡി ബിൽഡർമാർക്ക് പൊലീസ് വകുപ്പിൽ നിയമനം നൽകിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ രൂക്ഷമായ ചോദ്യങ്ങളും വിമർശനങ്ങളുമായി ഹൈക്കോടതി. കായികക്ഷമതാ പരിശോധനയിൽ രണ്ടുപേരും പരാജയപ്പെട്ടിട്ടും ഇവർക്ക് വീണ്ടും എങ്ങനെയാണ് നിയമനം നൽകാൻ സാധിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രസ്തുത വിഷയത്തിൽ ചീഫ് സെക്രട്ടറി ഒറ്റയ്ക്കാണോ തീരുമാനമെടുത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരുടെ സർവീസ് നിയമനം ചോദ്യം ചെയ്താണ് കോടതിയിൽ ഹർജി എത്തിയത്.
എന്നാൽ വിഷയത്തിൽ വിശദമായ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കായികരംഗത്തെ മികവും നേട്ടങ്ങളും പരിഗണിച്ച് ഇവർക്ക് ജോലി നൽകാൻ മന്ത്രിസഭ ആദ്യം തീരുമാനിച്ചതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് പിന്നീട് കായികക്ഷമതാ ടെസ്റ്റ് സംഘടിപ്പിച്ചത്. അതിൽ രണ്ടുപേരും തോറ്റിട്ടും ഇവർക്ക് വീണ്ടും നിയമനം നൽകിയത് എങ്ങനെയെന്ന് കോടതി വീണ്ടും ചോദിച്ചു.
കായികക്ഷമതാ പരിശോധനയിൽ ഇരുവരും തോറ്റ വിഷയം രണ്ടാമതും മന്ത്രിസഭയെ ധരിപ്പിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. കൂടാതെ, ഇവർക്ക് നിയമനം നൽകുന്നതിനെ രണ്ട് എ.ഡി.ജി.പിമാരിൽ ഒരാൾ എതിർത്തിരുന്നില്ലേ എന്നും കോടതി ചോദിച്ചു. കേസിൽ ചീഫ് സെക്രട്ടറിയുടെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അദ്ദേഹം സ്വയം തീരുമാനമെടുത്ത് കാര്യങ്ങൾ ചെയ്യുമെന്നും, സാമാന്യ ബോധമുള്ളവർക്കും ഈ കോടതിക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുമെന്നും കോടതി പരാമർശിച്ചു. ആവശ്യത്തിന് കായികക്ഷമതയില്ലാത്തവരെ ആംഡ് പൊലീസിലേക്ക് എങ്ങനെ എടുക്കാൻ കഴിയുമെന്നും, ഇത്തരക്കാരെ നിയമിച്ചിട്ട് എന്താണ് കാര്യമെന്നും കോടതി കൂട്ടിച്ചേർത്തു.





