തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫീസ് സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ നിയമിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) മലപ്പുറം മുൻ ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റഫാണ് മന്ത്രിയുടെ സ്റ്റാഫിൽ ഇടംപിടിച്ചത്. ഓഫീസ് അറ്റൻഡന്റ് തസ്തികയിലാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. മുൻപ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അഷ്‌റഫ്, നിലവിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം കൂടിയാണ്.
അതേസമയം, അഷ്‌റഫിന്റെ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും ബയോഡേറ്റ ലഭിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിഷയത്തിൽ മന്ത്രി നൽകിയ വിശദീകരണം. പ്രസ്തുത പദവിക്ക് അദ്ദേഹം യോഗ്യനാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിയമനം നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ സ്റ്റാഫിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് കാട്ടി യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ ഈ നിയമനം പുറത്തുവരുന്നത്.





