തിരുവനന്തപുരം: സംസ്ഥാന പുരാരേഖ വകുപ്പിൽ പി.എസ്.സി വഴി വഴിവിട്ട നിയമനം നടത്തുന്നതായി ഗുരുതര ആക്ഷേപം. സർക്കാർ ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത ഒരു താൽക്കാലിക തസ്തികയിലേക്ക് സ്ഥിരനിയമനം നൽകാനാണ് പി.എസ്.സി ശ്രമിക്കുന്നത്. ഈ ആവശ്യത്തിനായി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണമുണ്ട്. വകുപ്പിലെ 'കൺസർവേറ്റർ' തസ്തികയിലേക്ക് സംഘടിപ്പിച്ച പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഈ ക്രമക്കേട് പരാതി ഉയർന്നിരിക്കുന്നത്. ഇതിനായി പുരാരേഖ ഡയറക്ടർ സ്പെഷ്യൽ റൂളുകളിൽ അട്ടിമറി നടത്തിയെന്നും ആക്ഷേപമുണ്ട്.
പ്രസ്തുത തസ്തികയ്ക്കായി നിശ്ചയിച്ച പ്രവൃത്തിപരിചയത്തിലും വിദ്യാഭ്യാസ യോഗ്യതകളിലും വൻ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. രണ്ടു വർഷത്തെ ഗവേഷണ പരിചയമാണ് പ്രധാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമെ, സമാന സ്വഭാവമുള്ള തസ്തികകളിലെ പ്രവൃത്തിപരിചയവും പി.എസ്.സി അനിവാര്യമായി ആവശ്യപ്പെടുന്നുണ്ട്.
ഒരു ഇടത് സഹയാത്രികന് വഴിവിട്ട് നിയമനം ഉറപ്പാക്കാനാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് പ്രധാന വിമർശനം. പി.എസ്.സി തയാറാക്കിയ റാങ്ക് പട്ടികയിൽ ഉണ്ണികൃഷ്ണൻ എന്ന ഇടത് സഹയാത്രികൻ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന് മാത്രം ജോലി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പി.എസ്.സി ഈ പരീക്ഷ തന്നെ നടത്തിയത് എന്ന രീതിയിലാണ് പരാതികൾ ഉയരുന്നത്.





