മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാടിൽ പ്രതികരണവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തി. തമിഴ്‌നാട് അനാവശ്യമായ പ്രകോപനത്തിനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം നീക്കങ്ങൾ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി പുതിയ അണക്കെട്ട് നിർമ്മിക്കുക എന്ന ഉറച്ച നിലപാടോടെയാണ് കേരളം മുന്നോട്ടുപോകുന്നത്. എന്നാൽ ഈ വിഷയത്തിൽ അനാവശ്യമായ തർക്കങ്ങളും ആശങ്കകളും സൃഷ്ടിക്കാനാണ് തമിഴ്‌നാട് നിരന്തരം ശ്രമിക്കുന്നത്.
തമിഴ്‌നാടിന് ഹാനികരമായ യാതൊരു കാര്യവും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിലവിൽ ടി.വി.കെയുടെ പ്രസ്താവനയ്ക്ക് യാതൊരു പ്രസക്തിയോ നിയമപരമായ സാധുതയോ ഇല്ല. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തിയാൽ കേരളം പൂർണ്ണമായി ഇല്ലാതായിത്തീരുമെന്ന കാര്യം എല്ലാവർക്കും ബോധ്യമുള്ളതാണ്. ജനങ്ങളിൽ ഭീതി വളർത്തുന്ന പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് തമിഴ്‌നാട് സർക്കാർ നടത്തുന്നത്. അണക്കെട്ട് തകർന്നാൽ കേരളം നശിക്കുമെന്നതിൽ ആർക്കും തർക്കമില്ല. പുതിയ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുന്ന വേളയിൽ, ബജറ്റ് പ്രസംഗത്തിലൂടെ തമിഴ്‌നാട് ഭരണകൂടം പ്രകോപനപരമായ പരാമർശങ്ങൾ ആവർത്തിക്കുകയാണ്. നിലവിൽ നാഷണൽ ഡാം സേഫ്റ്റിയുടെ (എൻ.ഡി.എസ്) പരിഗണനയിലുള്ള പ്രസ്തുത വിഷയത്തിൽ അവരുടെ നേതൃത്വത്തിൽ പരിശോധാന നടപടികൾ നടക്കാനിരിക്കുകയാണ്. കേരളത്തിന്റെ വ്യക്തമായ നിലപാട് പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.





