റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി ജില്ലാ ഭരണകൂടം. പുഴകളിലും മറ്റു ജലാശയങ്ങളിലുമുള്ള ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള സകല ജലവിനോദങ്ങൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ എല്ലാവിധ വിനോദസഞ്ചാരങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും അനുമതിയുണ്ടായിരിക്കില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളാൻ തഹസിൽദാർമാർക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. കൂടാതെ, ഖനന പ്രവൃത്തികൾക്കും മണ്ണെടുപ്പിനും വിലക്കുണ്ട്. തൊഴിലുറപ്പ് ജോലികൾ, തോട്ടം മേഖലയിലെ പ്രവൃത്തികൾ, ദേശീയപാത നിർമ്മാണ ജോലികൾ എന്നിവയും നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.





