കൊച്ചി: ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും മൂന്ന് പേർ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് സംസ്ഥാനം. ഇടുക്കിയിലെ കോലാഹലമേട്, അടൂർമല എന്നിവിടങ്ങളിലും കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുമുണ്ടായ ദുരന്തങ്ങളിലാണ് മൂന്ന് ജീവനുകൾ പൊലിഞ്ഞത്. അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതി എന്ന വീട്ടമ്മയാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം വീടിരുന്ന സ്ഥാനത്തു നിന്നും 500 അടിയോളം താഴെയായി കണ്ടെത്തിയത്.
അപകട സമയത്ത് വസതിക്കുള്ളിലുണ്ടായിരുന്ന രവിയെയും മകൻ രാജേഷിനെയും അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയും വെളിച്ചക്കുറവും വില്ലനായതോടെ അടൂർമലയിലെ രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമായിരുന്നു.പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് 26 വയസ്സുള്ള യുവാവ് മരണപ്പെട്ടത്. പുലർച്ചെയുണ്ടായ ഈ പ്രകൃതിദുരന്തത്തിൽ ജോണിയുടെ മകനായ ജോസ്വിൻ ആണ് മരിച്ചത്.





