അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ യാത്രാ-വിനോദസഞ്ചാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പാൽച്ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞതായി പോലീസ് അറിയിച്ചു. ഇതുവഴിയുള്ള വാഹനസഞ്ചാരമോ ആളുകൾ നടന്നുപോകുന്നതോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആങ്ങമൂഴി വഴിയുള്ള ഗവി പാതയിലൂടെയുള്ള യാത്രകൾ ഇന്ന് (01/08/26) മുതൽ പുനഃഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റാന്നി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇടുക്കി ജില്ലയിലും വിനോദസഞ്ചാരത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിലുള്ള മുഴുവൻ ടൂറിസ്റ്റുകളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും എല്ലാവരും ഒഴിവാക്കണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാത്തരം ജലവിനോദങ്ങൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദുരന്തസാധ്യതാ മേഖലകളിലെ എല്ലാവിധ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ചു. റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ മലയോര മേഖലകളിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള യാത്രകൾക്കും പൂർണ്ണ വിലക്കുണ്ട്. കൂടാതെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.





