നെഹ്‌റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികളുടെ കരാറിൽ നിന്നും ഓസ്‌കാർ ഇവന്റ്സിനെ പുറത്താക്കി. കമ്പനി വീണ്ടും സമർപ്പിച്ച ടെൻഡർ അധികൃതർ നിരസിക്കുകയായിരുന്നു. പകരം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനാണ് പുതിയ കരാർ കൈമാറിയിട്ടുള്ളത്. വേദി കെട്ടിയുയർത്തുന്നത് ഉൾപ്പെടെയുള്ള പണികളാണ് ഈ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുൻപ് ഓസ്‌കാറിന് കരാർ നൽകാനുള്ള നീക്കം വൻ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്നാണ് പുതിയ റീ-ടെൻഡർ നടപടികൾ ആരംഭിച്ചത്.
കരാറിനായുള്ള ടെൻഡർ പ്രക്രിയയിൽ ആകെ മൂന്ന് കമ്പനികളാണ് പങ്കെടുത്തത്. എന്നാൽ അവസാന ഘട്ട യോഗത്തിൽ ഓസ്‌കാർ ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് എത്തിയത്. തുടന്ന് ഓസ്‌കാറിന് തന്നെ കരാർ ഉറപ്പിക്കാനായിരുന്നു ഇറിഗേഷൻ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. എന്നാൽ, ഉമാ തോമസ് എം.എൽ.എ അപകടത്തിൽപ്പെടാൻ ഇടയായ പരിപാടിയുടെ സംഘാടകർ ഓസ്‌കാർ ഇവന്റ്സ് ആയിരുന്നുവെന്ന വിവര പുറത്തുവന്നതോടെ നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കടുത്ത എതിർപ്പുയർന്നു. ഇതോടെ ടെൻഡർ നടപടികൾ അട്ടിമറിച്ച് ഓസ്‌കാറിന് കരാർ നൽകാനുള്ള ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ തകരുകയായിരുന്നു. ഒടുവിൽ ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശപ്രകാരം ഓസ്‌കാർ ഉൾപ്പെട്ട പഴയ ടെൻഡർ റദ്ദാക്കുകയാണുണ്ടായത്.





