കോഴിക്കോട്: വടകരയിൽ അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് നിർദ്ദേശം നൽകി. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ മേൽനോട്ടത്തിൽ നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് എസ്.എസ്.കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിട്ടു. പേരാമ്പ്ര ബി.ആർ.സിയിലെ കീർത്തന, കാവ്യ, നീഷ്മ എന്നീ മൂന്ന് അധ്യാപികമാരാണ് കേസിൽ പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷമാണ് വകുപ്പുതല അന്വേഷണത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ അന്വേഷണ സംഘം ഇതിനകം തുടങ്ങി. അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ അരവർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയും വന്നെത്തിയിരുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയും വലിയ തുകയെത്തിയത് ലഹരിക്കച്ചവടത്തിലൂടെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഈ പശ്ചാത്തലത്തിലാണ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയത്.
കൂടാതെ, ഇവർ ഉപയോഗിച്ചിരുന്ന വിദേശ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വിപണനത്തിനായിട്ടാണ് ഈ നമ്പറുകൾ ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വിദേശ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരുന്നു. ഇനി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.





