തിരുവനന്തപുരം: സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ വീണ ടി., പിണറായി വിജയൻ എന്നിവർക്ക് തിരിച്ചടിയായി ശശിധരൻ കർത്തയുടെ മൊഴി. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പം മൂലമാണ് വീണയുടെ കമ്പനിക്ക് കരാർ നൽകിയതെന്ന് ശശിധരൻ കർത്ത മൊഴി നൽകി. 2024 ഏപ്രിലിൽ സ്വന്തം വസതിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത ഇത് വെളിപ്പെടുത്തിയത്. കൂടാതെ, വീണ സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്ന് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇ.ഡി. റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ഏപ്രിലിലാണ് സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ.ഡി. ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത്. തുടർന്നുണ്ടായ വേഗത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി അതേവർഷം ഏപ്രിലിൽ തന്നെ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചുമാണ് ഇ.ഡി. സംഘം വീട്ടിലെത്തിയത്. അവിടെ വെച്ചാണ് വീണയുടെ സ്ഥാപനം സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്ന് എം.ഡി. തന്നെ തുറന്നുപറഞ്ഞത്. ഇതിനു പിന്നാലെ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കൂടി വ്യാപിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് സിഎംആർഎല്ലിന് വഴിവിട്ട തരത്തിൽ ഏതെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ അന്വേഷിക്കുന്നത്.





