തിരുവനന്തപുരം: ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുചേർന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മൂലം ചിങ്ങമാസ പൂജകൾക്കായി നടതുറക്കുമ്പോൾ തനിക്ക് ചുമതല നിർവഹിക്കാൻ സാധിക്കില്ലെന്നും, പകരം മകനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും കാണിച്ച് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് നേരത്തെ കത്തുനൽകിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള പ്രമുഖ തന്ത്രിമാർ അടങ്ങിയ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും, അവർ ഇന്നലെ തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്തെത്തി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കണ്ഠരര് ബ്രഹ്മദത്തന് മതിയായ താന്ത്രിക അറിവും പൂജാക്രമങ്ങളിൽ പ്രവീണ്യവുമുണ്ടെന്ന് മൂന്നംഗ സമിതി ബോർഡിന് ഉറപ്പുനൽകി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ചിങ്ങമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ബ്രഹ്മദത്തനായിരിക്കും തന്ത്രി സ്ഥാനത്തുണ്ടാകുക.





