തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പ്രത്യക്ഷ നിരാഹാര സമരത്തിലേക്ക് കടക്കുന്നു. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന അറിയിച്ചു. ഇതിന് മുന്നോടിയായി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും ധാരണയായിട്ടുണ്ട്. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ശക്തമായ നിരാഹാര സമരം ആരംഭിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചത്. ഈ മാസം 21 മുതലായിരുന്നു ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞദിവസം നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം പിൻവലിച്ചിരുന്നു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന് മറ്റ് ആപ്പ് പ്രതിനിധികൾ ഉറപ്പുനൽകിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ആവശ്യപ്പെട്ട മാറ്റങ്ങളൊന്നും ആപ്പുകളിൽ ഇതുവരെയും വരുത്തിയിട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി സർവീസുകൾ അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന നടപടി ഒഴിവാക്കുക, ഇന്ധനവില വർധിക്കുന്നതിനിടയിലും ടാക്സി നിരക്ക് കുറയ്ക്കുന്നത് അവസാനിപ്പിക്കുക, ഏകീകൃത നിരക്ക് നടപ്പിലാക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡ്രൈവർമാർ അനിശ്ചിതകാല പ്രക്ഷോഭത്തിന് തുടക്കമിട്ടത്.





