തിരുവനന്തപുരം: നിയമസഭയിൽ നിന്നും മുൻ എംഎൽഎയുടെ ഭാര്യയെന്ന വ്യാജേന കുടുംബ പെൻഷൻ കൈപ്പറ്റുന്നുവെന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കെതിരെ പി.കെ. ശ്രീമതി നിയമനടപടികൾ തുടങ്ങി. തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്കാണ് അവർ പരാതി നൽകിയിട്ടുള്ളത്.
ഇത്തരം വ്യാജവാർത്തകളുടെ ലിങ്കുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ, സമൂഹമാധ്യമങ്ങളിൽ നിന്ന് ഇവ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു. തന്റെ ഭർത്താവ് വിടവാങ്ങിയിട്ട് പത്ത് മാസം പോലും തികയുന്നതിന് മുൻപാണ് ഇത്തരമൊരു വ്യക്തിഹത്യ നടക്കുന്നതെന്ന് പി.കെ. ശ്രീമതി പറഞ്ഞു.
ജനം ടിവി, കർമ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് എന്നീ മാധ്യമങ്ങൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇതിനുപുറമെ, സംഭവത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് കോടതിയെ സമീപിക്കാനും ശ്രീമതി ടീച്ചർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പി.കെ. ശ്രീമതി നൽകിയ പരാതി സർക്കാർ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇതിൽ അർഹമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.





