ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമാസിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ നടന്റെ വീട്ടുപടിക്കലെത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വാ മൂടിക്കെട്ടി, ടൊവിനോയ്‌ക്കെതിരെയുള്ള ബാനറുകൾ ഏന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. സി.ജെ.പി സമരത്തെ അനുകൂലിച്ച ടൊവിനോയുടെ നിലപാട് സെലക്ടീവാണെന്ന് ആരോപിച്ചാണ് ഇരിഞ്ഞാലക്കുട മണ്ഡലം യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ഹോൾഡർമാർ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചപ്പോഴും, നഴ്‌സുമാർ മാസങ്ങളോളം സമരം നടത്തിയപ്പോഴും പ്രതികരിക്കാതിരുന്നയാളാണ് ടൊവിനോയെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. തനിക്ക് രാഷ്ട്രീയമില്ലെന്ന് അവകാശപ്പെടുന്ന നടൻ വീണ്ടും രാഷ്ട്രീയം നോക്കിയാണ് സംസാരിച്ചുതുടങ്ങിയിരിക്കുന്നതെന്ന് പ്രവർത്തകരുടെ ബാനറിൽ കുറിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് നടൻ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും യുവമോർച്ച പ്രവർത്തകർ ചോദിച്ചു.
സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകളാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തുന്നത്. ഡൽഹിയിലെ പ്രതിഷേധത്തെ നേരിടേണ്ട രീതി ഇതല്ലെന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ ടൊവിനോ കുറിച്ചത്. അടിച്ചമർത്തപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവി തന്നെയാണെന്നും, ഇത്തരം നടപടികൾ ജനാധിപത്യത്തിലുള്ള വിശ്വാസം പതുക്കെ ഇല്ലാതാക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ന്യായമായ ആവശ്യത്തിനായി പോരാടുന്നവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും നടൻ കുറിച്ചിരുന്നു.





