ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദ വാർത്തകൾ പൂർണ്ണമായും തള്ളി സി.പി.എം നേതാവ് എം. സ്വരാജ്. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ലെന്നും അത്തരമൊന്ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രത്തിൽ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും പുറത്തുവരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേവലം സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് വൈകിയത്. ഇതിന്റെ കാരണം പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടതില്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലെന്ന വാദവും വി.എസ്. അനുസ്മരണം ഒഴിവാക്കിയെന്ന തരത്തിലുള്ള വാർത്തകളും തെറ്റാണ്. മാധ്യമ ധാർമികതയ്ക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. കേവലം ഒരു മണിക്കൂറിനുള്ളിൽ വൈവിധ്യമാർന്ന തെറ്റായ വാർത്തകളാണ് മാറിമാറി നൽകിയതെന്നും സ്വരാജ് ആരോപിച്ചു.
വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികളാണ് ലഭിക്കാറുള്ളത്. അതിൽ ഏതാണ് അച്ചടിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ഥാപനത്തിനാണ്. മറ്റു മാധ്യമങ്ങളുടെ ഡെസ്കുകളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ദേശാഭിമാനിയിൽ എന്ത് പ്രസിദ്ധീകരിക്കണം എന്ന് നിശ്ചയിക്കേണ്ടത് പുറത്തുള്ളവരല്ല. കെ.ആർ. അജയനെതിരെ നടപടിയെടുത്തു എന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. എഡിറ്റർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനി സ്ഥാപനത്തിൽ അച്ചടക്ക നടപടി ഉണ്ടായാൽ തന്നെ അത് മറ്റു മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർക്കും ദേശാഭിമാനിയിലേക്ക് സൃഷ്ടികൾ അയക്കാമെങ്കിലും അത് പ്രസിദ്ധീകരിക്കണമോ എന്ന് തീരുമാനിക്കുന്നത് പത്രത്തിന്റെ പത്രാധിപസമിതിയാണ്. സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പങ്കുവെക്കേണ്ടതില്ലെന്നും ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയില്ലെന്നും പറഞ്ഞ എം. സ്വരാജ്, സംഭവത്തിൽ താൻ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.





