കൊച്ചി: പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന ഗുരുതര ആരോപണവുമായി ആരോഗ്യപ്രവർത്തകയായ ചിത്ര അഭയ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ദുരനുഭവം അവർ പങ്കുവെച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ ഓക്സിജൻ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി നിലച്ചതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ചത്.
അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ബന്ധം തകരാറിലായതോടെ രോഗിയുടെ ഓക്സിജൻ ലെവൽ 39-40 ലേക്ക് താഴുകയായിരുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞ് രോഗിയുടെ വീട്ടുകാർ വിളിച്ചതനുസരിച്ച് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ചിത്ര പറയുന്നു.
കറന്റ് പോയ സമയത്ത് വീട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ, 'എന്തുകൊണ്ട് നിങ്ങൾക്ക് ഒരു ഇൻവെർട്ടർ മേടിച്ചുകൂടാ' എന്ന നിരുത്തരവാദപരമായ മറുപടിയാണ് അധികൃതരിൽ നിന്നും ലഭിച്ചതെന്നും കുറിപ്പിൽ ആരോപിക്കുന്നു. ആരുമറിയാതെ ഇതുപോലെ നിരവധി ജീവനുകൾ ശ്വാസം കിട്ടാതെ പൊലിയുന്നുണ്ടെന്ന സത്യം മനസിലാക്കണമെന്നും, എല്ലാവർക്കും ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണമെന്നില്ലെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ചിത്ര തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.





