തിരുവനന്തപുരം : ടാറ്റ ഗ്രൂപ്പ് കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി വരുംവർഷങ്ങളിൽ വിവിധ നിക്ഷേപകരിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ തുകയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നാണ് പുതിയ വിശദീകരണം. അല്ലാതെ ടാറ്റയുമായി മാത്രമായി ഇത്രയും തുകയുടെ യാതൊരുവിധ നിക്ഷേപ കരാറും അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കേരളത്തിലുൾപ്പെടെ ഒരിടത്തും കപ്പൽ നിർമ്മാണ ശാലയ്ക്കായി നിക്ഷേപം നടത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവന തങ്ങളെ അമ്പരപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് മുൻ പ്രസ്താവന തിരുത്തി സർക്കാർ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കിയത്.





