ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്ത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും കഴിവുകെട്ട ഒരു ഡമ്മി മുഖ്യമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ടി.വി.കെ സർക്കാർ ഭരണം പിടിച്ച വേളയിൽ വാഗ്ദാനങ്ങൾ വാരിവിതറിയിരുന്നെങ്കിലും പുതിയൊരു വികസന പദ്ധതി പോലും പ്രാവർത്തികമാക്കാൻ അവർക്കായില്ല. മുൻപ് ഡി.എം.കെ ഭരണകാലത്ത് കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളുടെ പേരുകൾ മാറ്റിയെഴുതി അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഈ ഡമ്മി മുഖ്യമന്ത്രിയെ ജനങ്ങൾ കൃത്യമായ പാഠം പഠിപ്പിക്കുമെന്നും ചെന്നൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ഉദയനിധി മുന്നറിയിപ്പ് നൽകി.
ഡി.എം.കെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഉദയനിധി സംസാരിച്ചത്. രണ്ട് ദിവസത്തിനകം പാർട്ടിയുടെ 'മുപ്പെരും വിഴ' ആഘോഷങ്ങൾക്ക് തുടക്കമാകും. കഴിഞ്ഞ 77 വർഷത്തിനിടയിൽ നിരവധി വിജയങ്ങളും ഒപ്പം പരാജയങ്ങളും പാർട്ടി അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്കപ്പുറം ജനപക്ഷത്ത് അടിയുറച്ചുനിൽക്കുകയാണ് ഡി.എം.കെ എക്കാലവും ചെയ്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണത്തുടർച്ച നഷ്ടമായെങ്കിലും പ്രതിപക്ഷമെന്ന നിലയിൽ അതിശക്തമായ പ്രവർത്തനമാണ് ഡി.എം.കെ കാഴ്ചവെക്കുന്നത്. നിലവിലെ ഭരണകക്ഷിയുടെ തെറ്റായ നയങ്ങൾ കാരണം ജനങ്ങൾ കടുത്ത പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസവും പുതിയ പ്രതിസന്ധികളാണ് ജനങ്ങൾക്ക് മുന്നിൽ ഉയരുന്നത്. കടുത്ത വൈദ്യുതി നിയന്ത്രണം അതിലൊന്നാണ്. ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ വിശദീകരണം തേടിയാൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ യാതൊരു മറുപടിയുമില്ല. ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുമ്പോൾ ഡി.എം.കെയ്ക്കും പാർട്ടിയുടെ നേതാക്കൾക്കുമെതിരെ അടിസ്ഥാനരഹിതമായ അപകീർത്തി പ്രചാരണങ്ങൾ അഴിച്ചുവിടാനാണ് അവർ തുനിയുന്നതെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.





