ന്യൂഡൽഹി: വരാനിരിക്കുന്ന സെൻസസ് നടപടികൾക്കായുള്ള 40 ഇന ചോദ്യാവലി കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്ത് ഇതാദ്യമായി ജനസംഖ്യാ കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തും. ഇതിനുപുറമെ കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡിജിറ്റൽ സാക്ഷരത എന്നിവ സംബന്ധിച്ചും ചോദ്യങ്ങളുണ്ടാകും. വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ തുടങ്ങിയ തിരിച്ചറിയൽ കാർഡുകളുടെ വിവരങ്ങളും സെൻസസിൽ ശേഖരിക്കും.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടക്കുന്ന എട്ടാമത് സെൻസസ് പ്രക്രിയകൾക്കാണ് നാളെ തുടക്കമാകുന്നത്. വിവരശേഖരണത്തിനായി 61,282 എന്യൂമറേറ്റർമാരെയും മേൽനോട്ടം വഹിക്കാൻ 10,189 സൂപ്പർവൈസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ജനസംഖ്യാ കണക്കുകൾ, വിദ്യാഭ്യാസം, സാമ്പത്തിക ഇടപാടുകൾ, കുടിയേറ്റം എന്നിവ സംബന്ധിച്ച് ഗ്രാമം, നഗരം, വാർഡ് തലത്തിലുള്ള സൂക്ഷ്മ വിവരങ്ങൾ ഇതോടെ ലഭ്യമാകും. 1948-ലെ സെൻസസ് ആക്റ്റും 1990-ലെ സെൻസസ് ചട്ടങ്ങളും അനുസരിച്ചാണ് ഈ നടപടിക്രമങ്ങൾ നടപ്പാക്കുന്നത്.
സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് 1 ആണ്. എന്നാൽ ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 2026 ഒക്ടോബർ 1 ആയിരിക്കും റഫറൻസ് തീയതി. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ 2027 മാർച്ച് 1-ന് ആരംഭിക്കുമ്പോൾ, ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിൽ ഓഗസ്റ്റ് 17-ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ചോദ്യങ്ങൾ സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.





