ന്യൂഡൽഹി: 'കേരളം' ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കവേ അഭിമാനത്തോടെ ബില്ലിനെ പിന്തുണയ്ക്കുന്നതായി ജെബി മേത്തർ എം.പി വ്യക്തമാക്കി. പൂർണ്ണമായും മലയാളത്തിൽ നടത്തിയ ഈ പ്രസംഗം രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെയാണെന്നും വെടിവെക്കാൻ ഉത്തരവിട്ടത് ആരാണെന്നും ചർച്ചയ്ക്കിടെ എം.പി ചോദ്യമുന്നയിച്ചു.
"സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്ന ഈ ചരിത്ര നിമിഷത്തെയും ബില്ലിനെയും ഞാൻ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. 'ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ' എന്നത് മഹാനായ കവി വള്ളത്തോളിന്റെ കവിതയിലെ വരികളാണ്. അതെ സർ, ഞങ്ങളുടെ ഞരമ്പുകളിൽ ചോര തിളയ്ക്കുക തന്നെ ചെയ്യും. അക്രമ സംഭവങ്ങൾ നേരിടുമ്പോഴും, വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുമ്പോഴും, വരുംതലമുറയുടെ ചോദ്യം ചെയ്യാനുള്ള അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുമ്പോഴും ഞങ്ങളുടെ ചോര തിളയ്ക്കും. കേരളത്തെയും അതിലെ ജനങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് ഞാൻ ചോദിക്കുകയാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെയാണ് സർ?" എന്ന് ജെബി മേത്തർ ചോദിച്ചു.
അതേസമയം, സഭയിൽ രാഷ്ട്രീയ പരാമർശങ്ങൾ ഉയർന്നതോടെ വലിയ പ്രതിഷേധം ഉണ്ടാകുകയും സ്പീക്കർക്ക് ഇടപെടേണ്ടി വരികയും ചെയ്തു. തുടർന്ന്, താൻ കവി വള്ളത്തോളിനെക്കുറിച്ചാണ് പരാമർശിച്ചതെന്നും വള്ളത്തോളോ, അദ്ദേഹത്തിന്റെ കവിതയോ, താൻ ധരിച്ചിരിക്കുന്ന കേരളീയ വസ്ത്രമോ, അതോ താൻ സംസാരിക്കുന്ന മലയാള ഭാഷയാണോ ഇവിടുത്തെ പ്രശ്‌നമെന്ന് ജെബി മേത്തർ തിരിച്ചുചോദിച്ചു. സഭയിൽ ബഹളം തുടർന്നപ്പോഴും ആഭ്യന്തരമന്ത്രി എവിടെയെന്ന ചോദ്യം ജെബി മേത്തർ ആവർത്തിച്ചുകൊണ്ടിരുന്നു.





