തീവ്രമായ തർക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറി. ശബ്ദവോട്ടോടെയാണ് ബിൽ ജെ.പി.സിക്ക് വിടാൻ തീരുമാനമായത്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ബിൽ പൂർണ്ണമായും പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്നാൽ ബില്ലിനെക്കുറിച്ച് പ്രതിപക്ഷം അപപ്രചരണം നടത്തുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. കെ.സി. വേണുഗോപാൽ ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഈ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടല്ലെന്നും വ്യക്തമാക്കിയ റിജിജു, എന്തെങ്കിലും പരാതികളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് ജെ.പി.സിക്ക് മുൻപാകെയാണ് വ്യക്തമാക്കേണ്ടതെന്ന് കൂട്ടിച്ചേർത്തു. ഇതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.
ആകെ 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ ലോക്‌സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.





