ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ഉയരം പെട്ടെന്ന് കുറഞ്ഞ സംഭവത്തിൽ നിലപാട് മാറ്റി വിമാനക്കമ്പനി. ശക്തമായ ആകാശച്ചുഴിയാണ് ഇതിന് കാരണമെന്ന മുൻ വാദത്തിൽ നിന്നാണ് എയർ ഇന്ത്യ മലക്കം മറിഞ്ഞത്. വിമാനം പറത്തിയ ക്യാപ്റ്റൻ ഉറക്കക്കുറവിന് മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, വിമാനത്തിന് നിരവധി സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നതായി മെയിന്റനൻസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
തനിക്ക് കടുത്ത ഉറക്കമില്ലായ്മയുടെ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്ന് എ.എ.ഐ.ബിക്ക് (AAIB) പൈലറ്റ് മൊഴി നൽകി. മെഡിക്കൽ വിദഗ്ദ്ധർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിരുന്നതായും ഫുക്കറ്റിൽ വിശ്രമത്തിനായി ലഭിച്ച സമയത്തും ശരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമ്മതിച്ചു.
അതേസമയം, യാത്രയ്ക്കിടെ വിമാനത്തിൽ പലവിധ സാങ്കേതിക പ്രശ്ന മുന്നറിയിപ്പുകൾ ഉയർന്നതായി മെയിന്റനൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും പ്രഷർ കുറവാണെന്ന അലർട്ട് ലഭിക്കുകയും, രണ്ട് റിസർവോയറുകളിൽ ദ്രാവകത്തിന്റെ അളവ് താഴുകയും ചെയ്തു. ഇതിന് പുറമേ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും എലിവേറ്റർ നിയന്ത്രണ സംവിധാനങ്ങളിലും എമർജൻസി വാതിലുകളിലും തകരാറുകൾ കാണിക്കുന്ന സന്ദേശങ്ങൾ വരികയും ചെയ്തുവെന്ന് റിപ്പോർട്ടിലുണ്ട്.
ശക്തമായ ആകാശച്ചുഴി (ടർബുലൻസ്) മൂലമാണ് വിമാനം 300 അടിയോളം താഴേക്ക് പതിച്ചതെന്നായിരുന്നു എയർ ഇന്ത്യ തുടക്കത്തിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ നിന്ന് 'ടർബുലൻസ്' എന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനി ശ്രദ്ധിച്ചു.





