സഭയിൽ എപ്പോൾ സംസാരിക്കണം, എന്തൊക്കെ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് തന്റെ അവകാശമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മറുപടി. മന്ത്രി അനേകം നിയമങ്ങൾ ഉദ്ധരിച്ചെങ്കിലും 'റൂൾ 238 എ' ഓർക്കാൻ മറന്നുപോയെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഒരു പാർലമെന്റ് അംഗം മറ്റൊരു അംഗത്തിനെതിരെയോ ലോക്‌സഭാ അംഗത്തിനെതിരെയോ ഉന്നയിക്കുന്ന ആരോപണങ്ങൾ നിയന്ത്രിക്കുന്നതാണ് ഈ ചട്ടം.
കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പേര് സഭയിൽ എടുത്തുപറഞ്ഞ് കേന്ദ്രസർക്കാർ അദ്ദേഹത്തെ അധിക്ഷേപിച്ചതായി ഖാർഗെ ആരോപിച്ചു. തികച്ചും ന്യായമായ ചോദ്യങ്ങളാണ് തങ്ങൾ ഉന്നയിച്ചതെന്നും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തി വിഷയം സംബന്ധിച്ച് പ്രസ്താവന നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യസഭയിൽ ഖാർഗെയുടെ ആവശ്യത്തിനെതിരെ കിരൺ റിജിജു രംഗത്തെത്തി. സഭയിലെത്തി പ്രസ്താവന നടത്തേണ്ടത് ഏത് മന്ത്രിയാണെന്ന് നിർദ്ദേശിക്കാൻ പ്രതിപക്ഷ നേതാവിന് അധികാരമില്ലെന്ന് റിജിജു തിരിച്ചടിച്ചു. ഏത് മന്ത്രി സഭയിൽ വരണമെന്ന് തിട്ടപ്പെടുത്താൻ പ്രതിപക്ഷ നേതാവിനാകില്ലെന്നും, ഇക്കാര്യം അധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി അഭ്യർത്ഥിക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കൂ എന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തണമെന്ന ഖാർഗെയുടെ ആവശ്യത്തിന് മറുപടിയായി റിജിജു പറഞ്ഞു.





