ഡൽഹി: പ്രധാനമന്ത്രിയെ അപമാനിച്ചെന്ന ആരോപണത്തിൽ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെ. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീകളെയും മറ്റും അധിക്ഷേപിക്കുന്ന മോശം പ്രചാരണങ്ങൾ നടത്തുന്ന ബി.ജെ.പിയുടെ ഐ.ടി സെല്ലിനോ നേതാക്കൾക്കോ എതിരെ ഇതുവരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തുന്നതിനാണ് കേസെടുക്കുന്നതെങ്കിൽ, വർഷങ്ങളായി സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബി.ജെ.പി ഐ.ടി സെല്ലിനെതിരെ എന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് അഭിജീത് ചോദിച്ചു. ബി.ജെ.പിയുടെ ഐ.ടി സെല്ലിലുള്ളവർക്ക് സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നവരാണെന്ന് അഭിമാനത്തോടെ തങ്ങളുടെ പ്രൊഫൈൽ ബയോയിൽ എഴുതിവെച്ചവരാണ് സ്ത്രീകളെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ ബി.ജെ.പി നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബി.ജെ.പി എം.പി രമേശ് ബിധുരി മറ്റൊരു എം.പിക്കെതിരെ സഭയിൽ പ്രയോഗിച്ച വാക്കുകൾ ജനങ്ങൾക്ക് ഓർമ്മയുണ്ട്. ഒരു എൻ.ആർ.ഐ ക്യാമറാമാന് നേരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം ഭാഷ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. രാജ്യത്ത് ഒരേസമയം രണ്ടുതരം നിയമങ്ങളാണോ നിലനിൽക്കുന്നത് എന്നും, സാധാരണക്കാരായ ചെറുപ്പക്കാർക്ക് ഒരു നിയമവും ബി.ജെ.പി നേതാക്കൾക്ക് വേറൊരു നിയമവുമാണോ ഇവിടുള്ളതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് കേസെടുക്കുകയാണെങ്കിൽ, ബി.ജെ.പി ഐ.ടി സെല്ലിന്റെ പേരിലായിരിക്കും ഏറ്റവും കൂടുതൽ കേസുകൾ വരിക. പാർലമെന്റിന് അകത്തും പുറത്തും ഇത്തരം വാക്കുകൾ തുടരുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ദീപ്‌കെ ആവശ്യപ്പെട്ടു. അഭിജീതിന്റെ പ്രതികരണത്തിന് പിന്തുണയുമായി മറ്റ് സി.ജെ.പി നേതാക്കളും രംഗത്തെത്തി. 'എഫ്.ഐ.ആർ' എന്ന അടിക്കുറിപ്പോടെ സി.ജെ.പി വക്താവ് അശുതോഷ് രങ്ക ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സി.ജെ.പിയുടെ പ്രക്ഷോഭത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയതിന് 25 കാരിയായ നോയിഡ സ്വദേശിനി രുചിക സിങ്ങിനെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിൽ നോയിഡ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിൽ വിഷയത്തിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.





