രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണയ്ക്കെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. ഹിന്ദുക്കൾക്കെതിരെ സംസാരിക്കാൻ മുതിർന്നാൽ, ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതുപോലെ രാഹുൽ ഗാന്ധിയുടെ വംശത്തെയും ഇല്ലാതാക്കുമെന്നായിരുന്നു എം.എൽ.എയുടെ വിവാദ പ്രസ്താവന.
ചൊവ്വാഴ്ച ഉഡുപ്പി സർവീസ് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് സുവർണ പ്രകോപനപരവും അപകീർത്തികരവുമായ രീതിയിൽ സംസാരിച്ചത്. ഈ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോക് കൊടവൂർ നൽകിയ പരാതിയിലാണ് ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ എം.എൽ.എ മോശം പദപ്രയോഗങ്ങൾ നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനുപുറമെ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയാൻ ബി.ജെ.പി അണികളെ അദ്ദേഹം പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നും, ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്നും അശോക് കൊടവൂർ നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.





