സി.ജെ.പി സമരത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഉടൻതന്നെ വീണ്ടും തെരുവിലിറങ്ങുമെന്ന് അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങൾ തുടരുകയാണെങ്കിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) വീണ്ടും സമരമുഖത്തേക്ക് വരുമെന്നും, വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ചുള്ള വേട്ടയാടൽ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ദിപ്കെ തന്റെ 'എക്സ്' അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. നിലവിലുള്ള എഫ്.ഐ.ആറുകളിലും കേസുകളിലും അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സി.ജെ.പിയുടെ നിലപാട്.
സർക്കാർ നേരത്തെ സി.ജെ.പിക്ക് നൽകിയ ഉറപ്പുകൾ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് നിലവിലുണ്ടെങ്കിൽ കൂടിയും ഈ കേസുകളിൽ അന്വേഷണം തുടരാൻ പാടില്ലെന്നാണ് ഇവരുടെ പക്ഷം. വിദ്യാർത്ഥികൾക്ക് മേൽ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാമെന്ന് സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും, അതിനാൽ നൽകിയ ഉറപ്പ് സർക്കാർ നിർബന്ധമായും പാലിക്കണമെന്നും സി.ജെ.പി വ്യക്തമാക്കി.





