ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ 'ധുരന്ധറിൽ' ശ്രദ്ധേയമായ വേഷത്തിലാണ് നടൻ ആർ. മാധവൻ എത്തിയത്. ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് സാമ്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം പകർത്തിവച്ചത്. എന്നാൽ, ബി.ജെ.പി സർക്കാരിനെ ന്യായീകരിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പഗണ്ട ചിത്രമെന്ന് ആരോപിക്കപ്പെട്ട 'ധുരന്ധറിന്' പിന്നാലെ മാധവന് നേരെ കടുത്ത വിമർശനങ്ങൾ ഉയരുകയും 'സംഘി' എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ നടൻ വിശദീകരണം നൽകിയത്.
"എനിക്കെതിരെ വരുന്ന കുറിപ്പുകളും കമന്റുകളുമെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. അവ കൃത്യമായി പരിശോധിച്ചാൽ ഒരു പ്രത്യേകത കാണാൻ കഴിയും. വളരെ അടുത്തിടെ ആരംഭിച്ചതും വളരെ കുറച്ച് ഫോളോവേഴ്‌സ് മാത്രമുള്ളതുമായ അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം കമന്റുകൾ അധികവും വരുന്നത്. അത് ഏതെങ്കിലും എ.ഐയോ ബോട്ടോ ആയിരിക്കാനാണ് സാധ്യത. ഞാൻ എന്റെ രാഷ്ട്രീയ നിലപാടുകൾ ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല," മാധവൻ പറഞ്ഞു.
യാതൊരുവിധ രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ ഇതുവരെ മോശമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മാധവൻ, ആരെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ പ്രശംസിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. സ്റ്റാലിൻ സർ നല്ല കാര്യങ്ങൾ ചെയ്തപ്പോൾ താൻ അത് തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായോ സംസ്ഥാന മുഖ്യമന്ത്രിയായോ ജനങ്ങൾ തിരഞ്ഞെടുക്കുന്ന നേതാക്കളെ പിന്തുണയ്ക്കുക എന്നത് തന്റെ കടമയാണെന്നാണ് കരുതുന്നത്. തങ്ങൾക്ക് വേണ്ടി സംസാരിക്കാനോ പാർട്ടി അംഗത്വം സ്വീകരിക്കാനോ ആവശ്യപ്പെട്ട് ഇതുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും തന്നെ സമീപിച്ചിട്ടില്ലെന്നും ആർ. മാധവൻ വ്യക്തമാക്കി.





