കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ ശ്വേതാ മേനോന്റെ ചുമതലയിലുള്ള കമ്മിറ്റി നടത്തുന്ന ഓണക്കിറ്റ് വിതരണത്തെച്ചൊല്ലി അഭിനേതാക്കൾക്കിടയിൽ വിയോജിപ്പ് ശക്തമാകുന്നു. ജനറൽ ബോഡി യോഗത്തിൽ രാജിവെച്ചൊഴിഞ്ഞ ഭരണസമിതിക്ക് സംഘടനയുടെ മേൽവിലാസത്തിൽ പ്രവർത്തിക്കാൻ നിയമപരമായ അവകാശമില്ലെന്ന് വ്യക്തമാക്കി ഭൂരിപക്ഷം അംഗങ്ങളും കിറ്റുകൾ കൈപ്പറ്റാൻ വിസമ്മതിച്ചു. രമേഷ് പിഷാരടിയുടെ സമിതിക്ക് പ്രവർത്തനം തുടരാനാകില്ലെന്ന് മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളതെന്നും ഇവർ അഭിപ്രായപ്പെടുന്നു. സംഘടനാപരമായ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകാൻ ശ്വേതാ മേനോൻ സമിതി മുന്നോട്ടുവരുന്ന വേളയിലാണ് ഈ തർക്കം കൂടുതൽ വഷളാകുന്നത്.
വനിതാ അഭിനേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പായ 'പെൺമക്കൾ' എന്ന പ്ലാറ്റ്‌ഫോമിലെ ചില അംഗങ്ങളാണ് ശ്വേതാ മേനോൻ കമ്മിറ്റിയുടെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത്. നിലവിൽ വളരെ കുറച്ചുപേർ മാത്രമാണ് ഓണക്കിറ്റ് വാങ്ങുന്നതിനായി സമ്മതം മൂളിയിട്ടുള്ളത്. രമേഷ് പിഷാരടിയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ അർത്ഥം ശ്വേതാ മേനോൻ സമിതിക്ക് ഭരണം തുടരാമെന്നല്ലെന്നും താരങ്ങൾ ചൂണ്ടിക്കാട്ടുന്നു. താരസംഘടനയുടെ നേതൃത്വം ആരുടെ കൈകളിലായിരിക്കണം എന്നത് സംബന്ധിച്ച കേസ് ആഗസ്റ്റ് 11-നാണ് കോടതി വീണ്ടും പരിഗണനയ്‌ക്കെടുക്കുന്നത്.





