കൊച്ചി: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി നടത്തിയ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ തള്ളാത്ത പേളിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായാണ് എഴുത്തുകാരൻ ലിജീഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.
'പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്' എന്ന പരിഹാസത്തോടെയാണ് ലിജീഷ് കുമാർ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മെറ്റ്കാഫോർസിൽ നിന്ന് സായിപ്പ് ഉപേക്ഷിച്ചുപോയ അപ്പർക്ലാസ് വെടിപറച്ചിലുകളും തീൻമേശ മര്യാദകളും സ്വായത്തമാക്കിയാൽ എല്ലാം തികഞ്ഞെന്ന് കരുതുന്ന സ്നോബുകൾക്ക് പാവപ്പെട്ട മനുഷ്യരുടെ ത്യാഗവും നൊമ്പരവും നിറഞ്ഞ ഇന്ത്യയെ മനസ്സിലാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കുറിച്ചു.
സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇൻഫ്ലുവൻസർമാരുടെ പന്തിൽ ഇന്ത്യൻ യുവത്വം ക്ലീൻ ബൗൾഡാകില്ലെന്നും, അഭിമാനത്തോടും ആദരവോടും കൂടെ താൻ എപ്പോഴും പോരാടുന്ന കുട്ടികൾക്കൊപ്പമായിരിക്കുമെന്നും ലിജീഷ് വ്യക്തമാക്കി.





