കൊച്ചി: പ്രമുഖ നടൻ മോഹൻലാലിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം. ഡൽഹിയിൽ നടക്കുന്ന സമരത്തിന് അനുകൂലമായി മകൾ വിസ്മയ മോഹൻലാൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് അധിക്ഷേപങ്ങൾ ഉയർന്നത്. വിസ്മയയ്ക്ക് നേരെ വ്യാപകമായി അതിക്രമം നടന്നതിന് ശേഷമാണ് ആക്രമണം മോഹൻലാലിലേക്ക് തിരിഞ്ഞത്. മകൾക്ക് കാര്യവിവരം പഠിപ്പിച്ചു കൊടുക്കണമെന്നാണ് അധിക്ഷേപകരുടെ ഉപദേശം. വിസ്മയയുടെ കന്നി ചിത്രം പുറത്തിറങ്ങാൻ ഇരിക്കെ 'തുടക്കം കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞുകൊണ്ട് വേണ്ട' എന്ന മട്ടിലുള്ള ഭീഷണികളും ഉയരുന്നുണ്ട്.
ലോകകപ്പിൽ സ്പെയിൻ കൈവരിച്ച വിജയത്തെ അഭിനന്ദിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റുകളിൽ പോലും മോശം കമന്റുകൾ നിറയുകയാണ്. 'അച്ഛന്റെ പണത്തിൽ വിദേശത്ത് ജീവിച്ച് ഭാരത സർക്കാരിനെ ഉപദേശിക്കേണ്ടതില്ല, മകൾ അഭിനയിച്ച സിനിമ നല്ലതാണെങ്കിലും തിയേറ്ററിൽ പോയി കാണില്ല' എന്നിങ്ങനെ പോകുന്നു അധിക്ഷേപങ്ങൾ. മുൻപ് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ചൂണ്ടിക്കാട്ടി 'എമ്പുരാൻ വഴി ഒരു ഷോക്ക് തന്നതിന് പിന്നാലെ മകളും തുടങ്ങിയിട്ടുണ്ട്' എന്നും, 'വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയിലാണ്' എന്നും ചിലർ ആക്രോശിക്കുന്നുണ്ട്.





