ചെന്നൈ: വിമാനയാത്രക്കാരന്റെ ബാഗേജിലുണ്ടായിരുന്ന വിലകൂടിയ മദ്യക്കുപ്പി ഉടഞ്ഞുപോയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷൻ. സുരക്ഷിതമായി പാക്ക് ചെയ്ത വസ്തുക്കൾ കൈപ്പറ്റിയ ശേഷം അവയ്ക്ക് നാശനഷ്ടം വരുത്തുന്നത് സേവനത്തിലെ കടുത്ത വീഴ്ചയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നഷ്ടപരിഹാരമായി ഇൻഡിഗോ നൽകിയ 500 രൂപയുടെ വൗച്ചർ നീതിയുക്തമല്ലെന്നും, അതിനാൽ പരാതിക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ വിധി പ്രസ്താവിച്ചു.
ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന വ്യക്തിയുടെ ബാഗിലുണ്ടായിരുന്ന ഏകദേശം 35,000 രൂപ മൂല്യമുള്ള പ്രീമിയം മദ്യക്കുപ്പിയാണ് തകർന്നത്. ചെക്ക്-ഇൻ ബാഗേജിൽ സൂക്ഷിച്ചിരുന്ന കുപ്പി ചെന്നൈയിലെത്തി പരിശോധിച്ചപ്പോഴാണ് പൊട്ടിയതായി കണ്ടത്. തുടർന്ന് യാത്രക്കാരൻ ഇൻഡിഗോയ്ക്ക് ഇമെയിൽ വഴി പരാതി സമർപ്പിച്ചെങ്കിലും, പൊട്ടാൻ സാധ്യതയുള്ള വസ്തുക്കൾ യാത്രക്കാരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. പരിഹാരമായി 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകുകയും ചെയ്തു. ഇതോടെയാണ് വിനീത് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
ശരിയായ രീതിയിൽ പായ്ക്ക് ചെയ്ത ഒരു കുപ്പി സാധാരണ യാത്രയ്ക്കിടെ തകരില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഗ്രൗണ്ട് സ്റ്റാഫിന്റെ കടുത്ത അശ്രദ്ധയും ബാഗേജ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുമാണ് ഇതിന് കാരണമെന്നും കോടതി വിലയിരുത്തി.





