യു.എസ് ഓപ്പൺ മൂന്നാം റൗണ്ട് പോരാട്ടത്തിനിടെ കോർട്ടിൽ കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ലോക ഒന്നാം നമ്പർ താരം ആര്യന സബലെങ്ക കളി നിർത്തിവെപ്പിച്ചു. ഉസ്ബെക്കിസ്ഥാന്റെ കമില്ല റഖിമോവയുമായുള്ള മത്സരത്തിനിടയിലാണ് സ്റ്റേഡിയത്തിൽ നിന്നുള്ള ദുർഗന്ധത്തെക്കുറിച്ച് താരം മാച്ച് അംപയറെ ബോധ്യപ്പെടുത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു സബലെങ്കയുടെ ഈ ഇടപെടൽ. 'ഇവിടെ ആരോ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്' എന്ന് ചൂണ്ടിക്കാട്ടിയ ഒന്നാം സീഡ് താരം, ഗന്ധം അസഹനീയമായതിനാൽ വിഷയത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് അംപയർ ഈവ ആസ്ഡെറാക്കി-മൂറിനോട് ആവശ്യപ്പെടുകയായിരുന്നു.
ടെന്നീസ് സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ പുകവലിക്ക് കർശന നിരോധനമുണ്ടെങ്കിലും, ന്യൂയോർക്കിൽ 21 വയസ്സ് തികഞ്ഞവർക്ക് വിനോദപരമായ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ നിയമപരമായ അനുമതിയുണ്ട്.
അതേസമയം, കമില്ല റഖിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സബലെങ്ക യു.എസ് ഓപ്പണിന്റെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. 6-3, 6-4 എന്ന സ്കോറിനാണ് ബെലാറസ് താരം വിജയം സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പർ പദവി കാത്തുസൂക്ഷിക്കാൻ യു.എസ് ഓപ്പൺ കിരീടം നിലനിർത്തേണ്ടത് അനിവാര്യമായിരിക്കെ, അടുത്ത റൗണ്ടിൽ 96-ാം റാങ്കുകാരിയായ യു.എസ് താരം ടെയ്‌ലർ ടൗൺസെന്റാണ് സബലെങ്കയുടെ എതിരാളി.





