ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കില്ല. തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ യോഗ്യത നേടാൻ സാധിക്കാതെ പോയ ഇറ്റാലിയൻ ടീമിന്റെ ചുമതല ആഞ്ചലോട്ടി ഏറ്റെടുത്തേക്കുമെന്ന് മുന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ ക്ഷണം നിരസിച്ച അദ്ദേഹം, 2030 വരെ ബ്രസീൽ പരിശീലകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു. ആഞ്ചലോട്ടി താല്പര്യം കാണിക്കാതിരുന്നതോടെ പെപ് ഗ്വാർഡിയോളയെ കൊണ്ടുവരാനാണ് ഇറ്റലി ഇപ്പോൾ ലക്ഷ്യമിടുന്നത്.
"പെപ്പുമായി സംസാരിക്കുന്നതിന് മുന്നോടിയായി കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് വാസ്തവമാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ലഭ്യത പരിശോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം," ഇറ്റലിയുടെ മുൻ ക്യാപ്റ്റനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ പൗളോ മാൾഡീനി പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷത്തെ ദീർഘകാല കരിയറിന് ശേഷം നിലവിൽ ഫുട്ബോളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത് വിശ്രമത്തിലാണ് 55-കാരനായ ഗ്വാർഡിയോള. ബാഴ്‌സലോണയിൽ വെച്ച് പൗളോ മാൾഡീനിയും മുൻ താരം ലിയോണാർഡോയും മൂന്ന് ദിവസത്തോളം ഗ്വാർഡിയോളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.





