കോട്ടയം: വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം സദ്യ എത്തിക്കാതെ വഞ്ചിച്ച കാറ്ററിങ് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ വിഷ്ണു മോഹനാണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവാഹങ്ങൾക്ക് ഭക്ഷണമെത്തിക്കാമെന്ന് കരാറുണ്ടാക്കി മുൻകൂർ പണം വാങ്ങിയ ശേഷം ഭക്ഷണം നൽകാതെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ നിലവിലുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം പോലീസ് സ്റ്റേഷനുകളിലും എറണാകുളത്തെ കുന്നത്തുനാട് സ്റ്റേഷനിലുമാണ് പരാതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.എൻ.എസ് 316, 318 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ സെപ്റ്റംബർ 13-ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ ഭാഗങ്ങളിൽ നടന്ന വിവാഹങ്ങൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പുനൽകിയാണ് ഇയാൾ മുൻകൂറായി പണം കൈപ്പറ്റിയത്. എന്നാൽ ചടങ്ങിന്റെ സമയത്ത് ഭക്ഷണം എത്തിക്കാതെ ഇയാൾ കടുത്ത വഞ്ചനയും വിശ്വാസലംഘനവും കാണിക്കുകയായിരുന്നുവെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.





