തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ്.എഫ്.ഐ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു പ്രവർത്തകർ കേരള സർവ്വകലാശാല രജിസ്ട്രാറെ ഉപരോധിക്കുകയായിരുന്നു.
തെറ്റായ നോമിനേഷനുകൾ നിരസിക്കാൻ തയ്യാറാകാതെ എസ്.എഫ്.ഐക്ക് അനുകൂലമായ നിലപാടാണ് സർവ്വകലാശാലാ അധികൃതർ സ്വീകരിക്കുന്നതെന്നാണ് കെ.എസ്.യു ഉന്നയിക്കുന്ന പ്രധാന ആരോപണം. കെ.എസ്.യുവിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലും കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലും ഇന്ന് നടത്താനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. പുതുക്കിയ വോട്ടെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.





