തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കനത്ത പതനം രാജ്യത്ത് ഇനി അധികാരത്തിലെത്തുന്ന ഏതൊരു ഭരണകൂടത്തിനും വലിയൊരു പാഠമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി എന്തുകൊണ്ടാണ് ഇത്രയധികം തകർന്നടിഞ്ഞതെന്ന് ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭമാണിത്. പിഴവുകൾ കൃത്യമായി സ്വയംവിമർശനം നടത്തി തിരുത്താൻ വിമുഖത കാണിക്കുന്ന നേതൃത്വത്തെ താഴേത്തട്ടിലുള്ള പാർട്ടി അണികൾ തന്നെ തിരുത്തുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.
ഭരണത്തിലേറിയ ഒരു ഗവൺമെന്റ് വെറും അഞ്ചു കൊല്ലം കൊണ്ട് സാധാരണ ജനങ്ങളെ ഏത് വിധത്തിലാണ് തങ്ങൾക്ക് എതിരാക്കി മാറ്റിയതെന്ന് ഗൗരവമായി നിരീക്ഷിക്കേണ്ടതുണ്ട്. മുൻ സർക്കാരിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതിൽ അവർ നടപ്പിലാക്കിയ മദ്യനയത്തിന് വലിയ പങ്കുണ്ട്. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ അവർ കാറ്റിൽപ്പറത്തി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാർ ഒടുവിൽ എന്താണ് ചെയ്തതെന്ന് കേരളം നേരിട്ട് കണ്ടതാണ്.
വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് പിന്നീട് യാതൊരു നിയന്ത്രണവുമില്ലാതെ ബാറുകളും മദ്യശാലകളും വ്യാപകമായി അനുവദിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ നടപ്പിലാക്കുന്നത് നിയമപരമായി നിർബന്ധിതമാക്കണമെന്നും, വാഗ്ദാനലംഘനം നടത്തുന്നവരെ നിയമപരമായിത്തന്നെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണി തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കും.
മദ്യം, ലഹരിമരുന്ന് എന്നിവയുടെ വിൽപ്പനയും വ്യാപനവും കർശനമായി തടയും. ഇവ പൂർണ്ണമായി നിയന്ത്രിക്കുന്നതിനാവശ്യമായ സമഗ്ര കർമ്മപദ്ധതികൾ നടപ്പിലാക്കും. മദ്യവ്യാപനം തടയുന്നതിനായി മുഖ്യമന്ത്രി നേരിട്ട് അധ്യക്ഷനായ ഉന്നതാധികാര നിരീക്ഷണ സമിതിയെ നിയോഗിക്കും. മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുണ്ട്. അധികം വൈകാതെ തന്നെ പുതിയ മദ്യനയത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എക്സൈസ് മന്ത്രിയുമായും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രകടനപത്രികയിലെ നിർദ്ദേശങ്ങൾ യു.ഡി.എഫ് സർക്കാർ ഓരോന്നായി പ്രാവർത്തികമാക്കുകയാണെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.





