കൊച്ചി: കേരളം നേരിടുന്ന രൂക്ഷമായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സംസ്ഥാനത്തിന്റെ ആവശ്യത്തിനായി ഹിമാചൽ പ്രദേശിൽ നിന്നും 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കങ്ങൾ സഫലമായി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ.സി. വേണുഗോപാൽ നേരിട്ട് നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് ഈ സുപ്രധാന ധാരണയിലെത്തിയത്. തമിഴ്നാടിന് മുൻപ് അനുവദിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് പവർ കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.
വൈദ്യുതി ക്ഷാമവും തുടർച്ചയായ ലോഡ്ഷെഡിംഗും കേരള സർക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നതിനിടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും സ്ഥിതിഗതികൾ ഒട്ടും വ്യത്യസ്തമല്ല. തമിഴ്നാട്ടിലുടനീളം അനുഭവപ്പെടുന്ന കടുത്ത പവർകട്ടിനെതിരെ ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അതിരൂക്ഷമായ പ്രതിഷേധം ഉയർത്തുന്നതിന് പുറമെ, ഭരണസഖ്യത്തിലെ നിർണ്ണായക പങ്കാളിയായ വി.സി.കെയും ഭരണകൂടത്തിനെതിരെ പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സപ്പെട്ടത് തത്സമയം ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. ഈ സംഭവത്തിന് പിന്നാലെ, രാത്രി സമയങ്ങളിൽ പതിവാകുന്ന വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ സംസ്ഥാനത്തിന്റെ പല മേഖലകളിലും തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.





