തിരുവനന്തപുരം: സന്ദർശകർക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കാൻ തലസ്ഥാനത്തെ മൃഗശാലയിലേക്ക് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്നും ഒരു ജോടി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് തലസ്ഥാനത്ത് എത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ചത്തതോടെയാണ് ഇവിടെ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. നിലവിൽ ഗുജറാത്തിലെ വൻതാരയിൽ നിന്നും യഥാക്രമം മൂന്നും അഞ്ചും വയസ്സ് പ്രായമുള്ള സീബ്രകളെയാണ് എത്തിക്കുന്നത്. മൃഗശാലാ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ശാരീരികക്ഷമതയും ആരോഗ്യനിലയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേകമായി സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡ് മാർഗ്ഗമാണ് ഇവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
വർഷങ്ങൾക്ക് ശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലേക്ക് എത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും, ഓണക്കാലത്ത് എത്തുന്ന സന്ദർശകർക്ക് ഇവരുടെ സാന്നിധ്യം പുത്തൻ അനുഭവമാകുമെന്നും മൃഗശാലാ ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാലാ സൂപ്രണ്ട് ടി.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ഓണാവധിക്കാലത്ത് തന്നെ പൊതുജനങ്ങൾക്ക് സീബ്രകളെ നേരിൽ കാണാൻ സാധിക്കുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.





