മലപ്പുറം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് തെറ്റായ വ്യാഖ്യാനങ്ങളാണ് പുറത്തുവരുന്നതെന്ന് മന്ത്രി എ.പി. അനിൽകുമാർ. വേദിയിൽ കെ.സി. വേണുഗോപാൽ സന്നിഹിതനായിരിക്കുമ്പോൾ അദ്ദേഹത്തെ പ്രശംസിച്ചു സംസാരിച്ചത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നും, സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവിനെക്കുറിച്ച് കെ.സി. വേണുഗോപാലും തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജില്ലയിൽ മുഴുവൻ സീറ്റുകളിലും വിജയം കൈവരിച്ച കോൺഗ്രസ് എം.എൽ.എമാർക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. പരിപാടിയുടെ ഫ്ലക്സ് ബോർഡുകളിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം ഒഴിവാക്കപ്പെട്ടതും, നേതാക്കളുടെ പ്രസംഗങ്ങളിൽ അദ്ദേഹം തഴയപ്പെട്ടതുമാണ് ചർച്ചകൾക്ക് വഴിവെച്ചത്. വേദിയിലുണ്ടായിരുന്ന എ.പി. അനിൽകുമാർ, വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവർ കെ.സി. വേണുഗോപാലിനെ പുകഴ്ത്തി സംസാരിച്ചപ്പോൾ, പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി മാത്രമാണ് മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാൻ തയ്യാറായത്.
കെ.സി. വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പരാമർശിക്കാൻ പോലും മലപ്പുറത്തെ മൂന്ന് എം.എൽ.എമാർ തയ്യാറായില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. തന്നെ കരുതലോടും സ്നേഹത്തോടും ചേർത്തുപിടിച്ച നേതാവാണ് കെ.സി. വേണുഗോപാലെന്നും, തന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും വി.എസ്. ജോയ് തുറന്നുപറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ അവസരമൊരുക്കിയത് കെ.സിയാണെന്നാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ മന്ത്രി എ.പി. അനിൽകുമാറും മുഖ്യമന്ത്രിയെ പൂർണ്ണമായി ഒഴിവാക്കിയാണ് പ്രസംഗിച്ചത്.
അതേസമയം, വേദിയിൽ വി.ഡി. സതീശൻ പക്ഷത്തിന്റെ സാന്നിധ്യം ശക്തമായി വ്യക്തമാക്കിയത് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി മാത്രമായിരുന്നു. കെ.സി. വേണുഗോപാൽ വേദിയിലിരിക്കെ അദ്ദേഹത്തെക്കുറിച്ച് ഒരക്ഷരം പോലും പരാമർശിക്കാതെ സംസാരിച്ച നൗഷാദ് അലി, വരുംനാളുകളിൽ വി.ഡി. സതീശന് കൂടുതൽ കരുത്തുപകരേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് തന്റെ പ്രസംഗം പൂർത്തിയാക്കിയത്.





