തിരുവനന്തപുരം: രാജ്യസഭയിൽ സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ട് 'ലുങ്കി വാല' എന്ന് പ്രയോഗിച്ച ബി.ജെ.പി എം.പി സുഷ്മിതാ ദേവ് വിഡ്ഢിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് തനിക്കെതിരെയും സമാനമായി 'ലുങ്കി വാല' പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ജയറാം രമേശും വിഡ്ഢി തന്നെയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്നത്തെ ജയറാം രമേശിന്റെ പ്രസ്താവനയോട് താൻ പ്രതികരിക്കാൻ മുതിർന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. "താൻ മുണ്ട് ധരിച്ച് തന്റെ ജോലികൾ ചെയ്തുപോരുന്നു. അവരുടെ കാഴ്ചപ്പാടുകൾ അവരുടെ മാത്രം കാര്യമാണ്. അന്ന് അങ്ങനെ സംസാരിച്ച ജയറാം രമേശ് വിഡ്ഢിയാണ്. താൻ ഉടുക്കുന്നത് ലുങ്കിയല്ല, മുണ്ടാണെന്ന് വ്യക്തമാക്കാൻ താല്പര്യമുണ്ടെങ്കിൽ ബ്രിട്ടാസ് അത് വിശദീകരിക്കട്ടെ. ഇതിനെ വംശീയ അധിക്ഷേപമായി കാണേണ്ടതില്ല, വിഡ്ഢിത്തത്തെ വിഡ്ഢിത്തമായി മാത്രം കണ്ടാൽ മതിയെന്നും" രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയുണ്ടായി.
മൂഢത്തരം കാണിക്കുന്നത് കേവലം ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാത്രം കുത്തകയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ഇത്തരത്തിൽ സംസാരിച്ച ജയറാം രമേശും വിഡ്ഢിയാണ്, ഇപ്പോൾ സമാനമായ വാദമുന്നയിച്ച ബി.ജെ.പി എം.പിയും വിഡ്ഢി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





